International
വാഷിംഗ്ടണ്‍ ഡിസി: അറബിക്കടലില്‍ ഇറേനിയന്‍ ഡ്രോണ്‍ വെടിവച്ചു വീഴ്ത്തിയതായി അമേരിക്ക. യുഎസ്എസ് എബ്രഹാം ലിങ്കണ് എന്ന വിമാനവാഹിനിക്കപ്പലിനു നേരേ ആക്രമണ ലക്ഷ്യത്തോടെ വന്ന ഇറേനിയന്‍ ഷാഹെദ്-139 ഡ്രോണാണു തകര്‍ത്തത്.
വിമാനവാഹിനിക്കപ്പലിനെയും സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനാണ് ഡ്രോണ്‍ എഫ്-35സി യുദ്ധവിമാനം ഉപയോഗിച്ച് വെടിവച്ച് വീഴ്ത്തിയെന്നു യുഎസ് സൈനിക വക്താവ് ടിം ഹോക്കിന്‍സ് പറഞ്ഞു.
സംഭവത്തില്‍ ഇറാന്റെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായിട്ടില്ല. അതേസമയം, അറബിക്കടലില്‍ അജ്ഞാതമായ കാരണത്താല്‍ ഡ്രോണുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇറാന്റെ തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാനും അമേരിക്കയും തമ്മില്‍ ആണവ ചര്‍ച്ചകള്‍ ക്രമീകരിക്കാന്‍ നയതന്ത്രജ്ഞര്‍ ശ്രമിച്ചുകൊണ്ടിരിക്കേയാണ് സംഭവം.
ഇരുരാജ്യങ്ങളും തമ്മില്‍ ഒരു കരാറിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ ‘മോശം കാര്യങ്ങള്‍’ സംഭവിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഡ്രോണ്‍ വെടിവച്ചിട്ട വിവരം പുറത്തുവന്നതിനു പിന്നാലെ ക്രൂഡ് വില ബാരലിന് ഒരു ഡോളറില്‍ കൂടുതല്‍ ഉയര്‍ന്നു.
International
ദുബായ്: അറബിക്കടലിൽ അന്താരാഷ്ട്ര സമുദ്രപരിധിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കൻ വിമാനവാഹിനി കപ്പലിന് നേരെ വന്ന ഇറാനിയൻ ഡ്രോൺ വെടിവെച്ചിട്ടു. യുഎസ് നാവികസേനയുടെ കരുത്തായ യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന കപ്പലിന് നേരെ പറന്നുവന്ന ഡ്രോണിനെയാണ് അത്യാധുനിക എഫ്-35സി യുദ്ധവിമാനം തകർത്തത്.
വിമാനവാഹിനി കപ്പലിന് തൊട്ടടുത്തേക്ക് അതിവേഗം പാഞ്ഞടുത്ത ഡ്രോൺ കപ്പലിന്റെയും സൈനികരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തിയതിനെ തുടർന്നായിരുന്നു നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പിന്തിരിയാൻ പലതവണ റേഡിയോ മുന്നറിയിപ്പ് നൽകിയിട്ടും ഡ്രോൺ ലക്ഷ്യത്തിൽ നിന്ന് മാറിയില്ല.
കപ്പലിൽ നിന്ന് പെട്ടെന്ന് പറന്നുയർന്ന എഫ്-35 വിമാനം ആകാശത്തു വെച്ച് ഡ്രോണിനെ നേരിടുകയായിരുന്നു. ഇറാൻ നിർമ്മിതമായ ഷാഹെദ് വിഭാഗത്തിൽപ്പെട്ട ഡ്രോണാണ് തകർത്തതെന്നാണ് പ്രാഥമിക വിവരം. ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ എണ്ണക്കപ്പലിനെ തടയാൻ ശ്രമിച്ച ഇറാനിയൻ ബോട്ടുകളെയും എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്ക തുരത്തി.